Total Pageviews

മേലനങ്ങാതെ കോടീശ്വരനാവാം!

ആര്‍ത്തിക്ക് വലയെറിഞ്ഞ്, മോഹത്തിന് തീപ്പിടിപ്പിച്ച് പാവങ്ങളുടെ പണമൂറ്റുന്ന ഡ്രാക്കുളമാരുടെ തട്ടിപ്പ് വലയില്‍ കുടുങ്ങാനിരിക്കുന്ന പതിനായിരങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ് 'ചങ്ങലക്കെണി.'' കൂട്ടുകാരന്റെ കണ്ണീര് കാണാനാഗ്രഹിക്കുന്നില്ലെങ്കില്‍ ഇതു രണ്ടുപേര്‍ക്കെത്തിക്കുക. അവര്‍ മറ്റു രണ്ടുപേര്‍ക്ക്.... അങ്ങനെയങ്ങനെ.... ഈ തട്ടിപ്പിനെതിരെ നമുക്ക് സമരച്ചങ്ങല തീര്‍ക്കാം....

Thursday, July 14, 2011

ഇന്ത്യ ഇന്‍ഫോലൈന്‍ ഓഫിസിലേക്ക് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ഇരച്ചുകയറി


ഇന്‍ഷുറന്‍സിന്റെ പേരില്‍ തട്ടിപ്പെന്ന്
തലശ്ശേരി: അപകട ഇന്‍ഷുറന്‍സിന്റെ പേരില്‍ തട്ടിപ്പ് നടത്തുകയാണെന്നാരോപിച്ച് ഐ. ഐ. എഫ്.എല്‍ ഇന്ത്യ ഇന്‍ഫോലൈന്‍ എന്ന സ്ഥാപനത്തിന്റെ ഓഫിസിലേക്ക് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ഇരച്ചുകയറി. ഇതോടെ പൊലീസെത്തി സ്ഥാപനം താല്‍ക്കാലികമായി പൂട്ടിച്ചു.
രണ്ട് ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്യാനായി കൊണ്ടുപോയി. ഇന്നലെ ഉച്ച രണ്ടരയോടെയാണ് സംഭവം. റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ ഫൈ്‌ളഓവര്‍ ജങ്ഷനിലെ ഹൈപ്പര്‍ടവറിന്റെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഐ.ഐ.എഫ്.എല്‍ ഇന്ത്യ ഇന്‍ഫോലൈന്‍ സ്ഥാപനത്തിലാണ് സംഭവം.
വീട്ടിലേക്ക് ഫോണ്‍ ചെയ്ത് ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സിന് അര്‍ഹത നേടിയിരിക്കുന്നുവെന്നുപറഞ്ഞ് ഓഫിസിലേക്ക് വിളിപ്പിക്കുകയാണ് സ്ഥാപനം ആദ്യം ചെയ്യുക.
ജില്ലയില്‍ നറുക്കെടുപ്പിലൂടെ ഇന്‍ഷുറന്‍സ് നേടിയ 20 പേരില്‍ ഒരാളാണെന്ന് ധരിപ്പിച്ച് പണം വാങ്ങാന്‍ കുടുംബത്തോടൊപ്പം ഓഫിസില്‍ എത്താന്‍ പറയും. കുടുംബസമേതം എത്തിയാല്‍ പിന്നെ പുതിയ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരേണ്ടതിനെക്കുറിച്ച് വാചാലരാകും.
ഇത്തരത്തില്‍ ഫോണ്‍ കറക്കി ഓഫിസിലെത്തിച്ച് വാക്‌സാമര്‍ഥ്യത്തിലൂടെ ഇന്‍ഷുറന്‍സ് പോളിസി എടുപ്പിക്കുന്ന രീതിയാണ് കമ്പനി സ്വീകരിച്ചുവരുന്നതെന്നാണ് ആരോപണം. ഇന്ത്യ ഇന്‍ഫോലൈന്‍ കമ്പനി ഇത്തരത്തില്‍ ആരെയെങ്കിലും പറ്റിച്ചിട്ടുണ്ടോ എന്ന് വ്യക്തമായിട്ടില്ല.
 എന്നാല്‍, ദിവസവും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 20 ഇരകള്‍ ഇവിടെ എത്താറുണ്ടെന്ന് പറയപ്പെടുന്നു. ഒന്നോ രണ്ടോ പ്രീമിയം  നിര്‍ബന്ധപൂര്‍വം അടപ്പിക്കുകയാണത്രെ പതിവ്. സ്ഥാപനത്തിനും ഇന്‍ഷുറന്‍സിനും അംഗീകാരമുണ്ടോയെന്നത് സംബന്ധിച്ച് പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ നാല് ദമ്പതിമാര്‍ ഇത്തരത്തില്‍ ഓഫിസില്‍ എത്തിയിരുന്നു. തലശ്ശേരി ഓഫിസില്‍ പ്രമോട്ടര്‍മാരായി പത്തിലേറെ പെണ്‍കുട്ടികള്‍ ജോലി ചെയ്യുന്നുണ്ട്. ഇന്നലെ രണ്ട് മണിയോടെ ആളുകളോട് എത്താന്‍ പറഞ്ഞിട്ടുണ്ടെന്ന വിവരം ലഭിച്ചശേഷം സോളിഡാരിറ്റി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി ഓഫിസിലേക്ക് തള്ളിക്കയറുകയായിരുന്നു.
തുടര്‍ന്ന് എ.എസ്.ഐ പങ്കജാക്ഷന്റെ നേതൃത്വത്തില്‍ പൊലീസെത്തി സ്ഥാപനം താല്‍ക്കാലികമായി അടക്കാന്‍ ആവശ്യപ്പെട്ടു. സമരത്തിന് സോളിഡാരിറ്റി പ്രവര്‍ത്തകരായ കെ. മുഹമ്മദ് നിയാസ്, സി.പി. അഷ്‌റഫ്, യു.കെ. സെയ്ദ്, ശുഹൈബ്, അജ്മല്‍, സബീര്‍, അര്‍ഷാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

നെറ്റ്‌വര്‍ക് മാര്‍ക്കറ്റിങ്: വാദപ്രതിവാദങ്ങളുമായി സോളിഡാരിറ്റി ടേബിള്‍ടോക്


നെറ്റ്‌വര്‍ക് മാര്‍ക്കറ്റിങ്: വാദപ്രതിവാദങ്ങളുമായി സോളിഡാരിറ്റി ടേബിള്‍ടോക്
സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംഘടിപ്പിച്ച 'നെറ്റ്‌വര്‍ക് മാര്‍ക്കറ്റിങ്; ശരിയും തെറ്റും' ടേബിള്‍ടോക്കില്‍ സംസ്ഥാന പ്രസിഡന്റ്
കണ്ണൂര്‍: മുഴുവന്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് കമ്പനികളും നിയമംമൂലം നിരോധിക്കണമെന്ന് സോളിഡാരിറ്റിയും നെറ്റ്‌വര്‍ക് തട്ടിപ്പിലെ ഇരകളും. ഡയറക്ട് ഉല്‍പന്ന മാര്‍ക്കറ്റിങ് സംരക്ഷിച്ചുകൊണ്ട് നിലവിലെ നിയമം ഭേദഗതി ചെയ്യണമെന്ന് ഫെഡറേഷന്‍ ഓഫ് ഡയറക്ട് മാര്‍ക്കറ്റിങ് അസോസിയേഷന്‍ (ഫിഡ്മ) പ്രസിഡന്റും ആര്‍.എം.പി പ്രതിനിധിയുമായ ഡോ. ഷംസുദ്ദീന്‍. പുതിയ നിയമം വരുന്നതുവരെ നിലവിലുള്ള നിയമമനുസരിച്ച് മുഴുവന്‍ നെറ്റ്‌വര്‍ക് മാര്‍ക്കറ്റിങ് കമ്പനികളും പൂര്‍ണമായും നിരോധിക്കണമെന്ന് അഡ്വ. മഹേഷ് വി. കൃഷ്ണന്‍. 'നെറ്റ്‌വര്‍ക് മാര്‍ക്കറ്റിങ്; തെറ്റും ശരിയും' എന്ന വിഷയത്തില്‍ സോളിഡാരിറ്റി ജില്ലാ കമ്മിറ്റി ടൗണ്‍ബാങ്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ടേബിള്‍ടോക് വാദപ്രതിവാദങ്ങള്‍കൊണ്ട് ശ്രദ്ധേയമായി.
'സ്വപ്‌നം കാണുന്നവരാവണം ഇന്ത്യയുടെ പുതുതലമുറ' എന്ന മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍കലാമിന്റെ വാക്കുകള്‍ ഉള്‍ക്കൊണ്ട് മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങിനെക്കുറിച്ച് താന്‍ ക്ലാസുകള്‍ എടുക്കാറുണ്ടെന്ന് ഡോ. ഷംസുദ്ദീന്‍ പറഞ്ഞു. 'മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് പ്രതിനിധിയായാല്‍ കോടീശ്വരനാവാമെന്ന് ഞാന്‍ ക്ലാസുകളില്‍ പറയാറുണ്ട്. മണിചെയിന്‍ നിരോധിച്ചുകഴിഞ്ഞു. എന്നാല്‍, മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് സംബന്ധിച്ച് ഒരു നിയമം ഉണ്ടായിട്ടില്ല. പ്രോഡക്ട് മാര്‍ക്കറ്റിങ് സംരക്ഷിക്കുംവിധം നിലവിലുള്ള നിയമം ഭേദഗതി ചെയ്യണം. ഉല്‍പന്നം നേരില്‍ വിറ്റഴിച്ച് ബിസിനസ് നടത്തുന്നതിനെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല' -ഡോ. ഷംസുദ്ദീന്‍ വ്യക്തമാക്കി.
വില്‍ക്കുന്ന ഉല്‍പന്നത്തിന് മുന്‍തൂക്കം നല്‍കാതെ ചങ്ങലയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതില്‍ മാത്രം ശ്രദ്ധിക്കുന്ന നെറ്റ്‌വര്‍ക് മാര്‍ക്കറ്റിങ് കമ്പനികള്‍, നിലവിലുള്ള നിയമംമൂലം തന്നെ നിരോധിക്കാവുന്നതാണെന്ന് അഡ്വ. മഹേഷ് കൃഷ്ണന്‍ ചൂണ്ടിക്കാട്ടി. സുപ്രീംകോടതിയടക്കം രാജ്യത്തെ 15 കോടതികള്‍ ഇതുസംബന്ധിച്ച വിധി പുറപ്പെടുവിച്ചിട്ടുണ്ട്. മണി സര്‍ക്കുലേഷന്‍ ആക്ടിലെ സെക്ഷന്‍ രണ്ട്-സി പ്രകാരം പിരമിഡ് മാതൃകയിലെ എല്ലാ ബിസിനസും നിരോധിക്കപ്പെടേണ്ടതാണ്. ഈ ആക്ട് ഫലപ്രദമായി വിനിയോഗിച്ചാല്‍ തട്ടിപ്പ് ഒരുപരിധിവരെ നിയന്ത്രിക്കാനാവും.
നെറ്റ്‌വര്‍ക് മാര്‍ക്കറ്റിങ്ങിലെ കണ്ണികളില്‍ 90 ശതമാനവും വരുമാനമുണ്ടാകാതെ കബളിപ്പിക്കപ്പെടുമ്പോള്‍ മുകള്‍ കണ്ണിയിലുള്ള വെറും 10 ശതമാനം സമ്പന്നരാവുകയാണ്. നിരവധി പേരെ കബളിപ്പിച്ച് ചുരുക്കം ചിലര്‍ സമ്പന്നരാകുന്ന ഈ തട്ടിപ്പ് തീര്‍ച്ചയായും നിരോധിക്കപ്പെടണം. പുതിയ നിയമം വരുന്നതുവരെ നിലവിലെ നിയമം പാലിക്കപ്പെടണം -അഡ്വ. മഹേഷ് നിര്‍ദേശിച്ചു.
നെറ്റ്‌വര്‍ക് മാര്‍ക്കറ്റിങ്ങില്‍ താഴേക്ക് കണ്ണി വികസിച്ചുപോകുമ്പോള്‍ ജോലി ചെയ്യാതെ മുകള്‍ കണ്ണിയിലുള്ളവര്‍ക്ക് പ്രതിഫലം ലഭിക്കും. എന്നാല്‍, വീണ്ടും കണ്ണിചേര്‍ക്കാന്‍ ആളില്ലാതെ വരുമ്പോള്‍ താഴേത്തട്ടിലുള്ളവര്‍ ഇരകളാവും. ഇങ്ങനെ കുത്തുപാളയെടുത്ത നിരവധിപേരെ തനിക്കറിയാമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ആസിഫലി പട്ടര്‍കടവ് ചൂണ്ടിക്കാട്ടി.
നെറ്റ്‌വര്‍ക് മാര്‍ക്കറ്റിങ് കമ്പനികള്‍ക്കെതിരെ മുമ്പ് പൊലീസ് സ്വീകരിച്ച പല നടപടികളും അട്ടിമറിക്കപ്പെട്ടതായി ആമുഖ പ്രഭാഷണം നടത്തിയ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.ഐ. നൗഷാദ് ചൂണ്ടിക്കാട്ടി. നിയമങ്ങള്‍ യഥാവിധി നടപ്പാക്കാതെ സര്‍ക്കാറിന്റെ അജ്ഞത മുതലെടുത്ത് മണിചെയിന്‍ തട്ടിപ്പുകള്‍ ഇവിടെ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. വേഗത്തില്‍ പണമുണ്ടാക്കണമെന്ന ആര്‍ത്തിയാണ് കാരണം. സദാചാരമോ ധാര്‍മികതയോ നോക്കാതെ എങ്ങനെയും പണമുണ്ടാക്കണമെന്ന ദുരാഗ്രഹം മാറിയേ തീരൂ.
ഏജന്റുമാരെ പോലും അറസ്റ്റു ചെയ്യാമെന്ന  കാരണംപറഞ്ഞ് ഏജന്റുമാരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുന്നതാണ് കമ്പനികള്‍ക്കെതിരെ പരാതി ഉയരാതിരിക്കാന്‍ കാരണം. പുതിയ നിയമം ഉണ്ടാക്കണമെന്ന ഡോ.ഷംസുദ്ദീന്റെ ആവശ്യത്തില്‍നിന്നുതന്നെ, ഇത് നിയമവിരുദ്ധമാണെന്ന് അദ്ദേഹം തുറന്നുസമ്മതിച്ചിരിക്കുകയാണ് -നൗഷാദ് ചൂണ്ടിക്കാട്ടി.
ഇരകളടക്കമുള്ളവരുടെ ചോദ്യങ്ങള്‍ക്ക് ഫിഡ്മ പ്രസിഡന്റ് ഡോ.ഷംസുദ്ദീന്‍ കൃത്യമായ മറുപടി നല്‍കിയില്ല. ആംവെയുടെ ഉല്‍പന്നം വന്‍വിലക്ക് വില്‍ക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ 300 രൂപയുടെ ഷര്‍ട്ട് ബ്രാന്‍ഡഡ് കമ്പനികള്‍ 3000 രൂപക്ക് വില്‍ക്കുന്നു എന്നായിരുന്നു മറുപടി. അതേസമയം, മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് കമ്പനി പ്രതിനിധികള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കിയ ഡോ. മഹേഷ് വി. കൃഷ്ണന്‍, ഇത്തരം തട്ടിപ്പുകമ്പനികള്‍ നിരോധിക്കണമെന്ന് അടിവരയിട്ടു വ്യക്തമാക്കി. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.കെ. മുഹമ്മദ് റിയാസ് സ്വാഗതവും സംസ്ഥാന പ്രസിഡന്റ് പി.ഐ. നൗഷാദ് നന്ദിയും പറഞ്ഞു.


Sunday, July 10, 2011

300 കോടിയുടെ തട്ടിപ്പ് നടത്തിയ നാനോ എക്‌സല്‍ കമ്പനി ഡയറക്ടര്‍ ബംഗളൂരുവില്‍ അറസ്റ്റില്‍

Published on Tue, 06/14/2011 
ബംഗളൂരു: കേരളത്തില്‍ 300 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ നാനോ എക്‌സല്‍ കമ്പനിയുടെ ഡയറക്ടര്‍ ബംഗളൂരുവില്‍ അറസ്റ്റിലായി. ബംഗളൂരു പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ ചേലക്കര സ്വദേശിയായ പാട്രിക് തോമസിനെയാണ് അറസ്റ്റ് ചെയ്തത്. വഞ്ചന നടത്തിയതായി കമ്പനി തന്നെ നല്‍കിയ പരാതിയിലാണ് അള്‍സൂര്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.
2007ല്‍ ആന്ധ്ര കേന്ദ്രീകരിച്ചാണ് നാനോ എക്‌സല്‍ പവര്‍ കോര്‍പറേഷന്‍ ലിമിറ്റഡ് എന്ന കമ്പനി പ്രവര്‍ത്തനമാരംഭിച്ചത്. 2008ല്‍ തൃശൂര്‍ മുഖ്യ ആസ്ഥാനമായി പ്രവര്‍ത്തനം തുടങ്ങിയ കമ്പനി നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങിലൂടെ ഉല്‍പന്നങ്ങളും മറ്റും നല്‍കുമെന്ന് പ്രചരിപ്പിച്ചിരുന്നു. വാഗ്ദാനങ്ങള്‍ വിശ്വസിച്ച് നൂറുകണക്കിന് പേരാണ് ലക്ഷങ്ങള്‍ നിക്ഷേപിച്ചത്. കമ്പനിക്കെതിരെ 600 പേര്‍ പരാതി നല്‍കിയിട്ടുമുണ്ട്. 300 കോടിയോളം രൂപ കമ്പനി തട്ടിയെടുത്തതായാണ് പരാതികളില്‍ പറയുന്നത്. തട്ടിപ്പ് പുറത്തുവന്നതോടെ ഒന്നര വര്‍ഷമായി  കമ്പനിയുടെ പ്രവര്‍ത്തനം നിലക്കുകയും ചെയ്തു. പാട്രിക് തോമസും മറ്റ് മൂന്ന് പേരും നാട്ടില്‍ നിന്ന് മുങ്ങുകയായിരുന്നു. നിക്ഷേപകര്‍ക്ക് വണ്ടിച്ചെക്ക് നല്‍കി കമ്പനി കബളിപ്പിക്കുകയും ചെയ്തു. നിക്ഷേപകര്‍ സംഘടിച്ചതോടെ പാട്രിക്  തോമസ് അടക്കമുള്ളവര്‍ പണവുമായി മുങ്ങിയതായുള്ള പ്രചാരണവുമായി നാനോ എക്‌സല്‍ കമ്പനിയും രംഗത്തുവന്നിരുന്നു.

നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങ്: കര്‍ശന നടപടി വേണം -ജമാഅത്തെ ഇസ്‌ലാമി

Published on Tue, 06/14/2011 
കോഴിക്കോട്: നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങ്ങിന്റെ പേരില്‍ ബഹുകോടികളുടെ തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാവണമെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങ്, ഡയറക്ട് മാര്‍ക്കറ്റിങ്, മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് തുടങ്ങിയ പേരുകളില്‍ ജനങ്ങളെ വഞ്ചിച്ച് പണം കൈക്കലാക്കുന്ന സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. നിയമസംവിധാനത്തിലെ പഴുതുകള്‍ ഉപയോഗിച്ചും വമ്പിച്ച പരസ്യങ്ങള്‍ നല്‍കിയുമാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങ്ങിന്റെ എല്ലാ രൂപങ്ങളെയും നിയന്ത്രിക്കാനാവശ്യമായ പഴുതടച്ച നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ സന്നദ്ധമാവണം. ഇത്തരം തട്ടിപ്പുകമ്പനികളുടെ പരസ്യങ്ങള്‍ നല്‍കുന്നതില്‍നിന്ന് മാധ്യമങ്ങള്‍ വിട്ടുനില്‍ക്കണം. തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടി കൈക്കൊള്ളാന്‍ സര്‍ക്കാറും സന്നദ്ധമാവണം -സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങ്ങിന്റെ ചതിക്കുഴികളെക്കുറിച്ച് വളരെ നേരത്തെ തന്നെ ജമാഅത്തും പോഷകസംഘടനകളും ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചതാണ്. എന്നാല്‍, അധ്വാനിക്കാതെ എളുപ്പം പണം സമ്പാദിക്കണമെന്ന മോഹചിന്ത വീണ്ടും ജനങ്ങളെ ഇത്തരം ചതിക്കുഴികളില്‍ ചാടിക്കുകയാണ്. ഒന്നിന് പിറകെ മറ്റൊന്നായി ഇത്തരം സംഘങ്ങള്‍ ഉയര്‍ന്നുവരികയും പൊളിയുകയും ചെയ്യുന്നത് ഇതുകൊണ്ടാണ്.  കേരളീയ സമൂഹത്തിന്റെ വലിയൊരു ദൗര്‍ബല്യവും രോഗവുമായി ഇത് മാറിയിരിക്കുന്നു. ഇത്തരം സംഘങ്ങള്‍ക്കും ഈ സംസ്‌കാരത്തിനുമെതിരെ സാംസ്‌കാരികവും ജനകീയവും നിയമപരവുമായ ശക്തമായ മുന്നേറ്റം രൂപപ്പെടേണ്ടതുണ്ടെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി. അമീര്‍ ടി. ആരിഫലി അധ്യക്ഷത വഹിച്ചു.

മണിചെയിന്‍ എസ്.എം.എസ് കുറ്റകരം; കേസെടുക്കുമെന്ന് പൊലീസ്

Published on Thu, 06/16/2011 - 07:49 ( 3 weeks 4 days ago)
കല്‍പറ്റ: മണിചെയിന്‍ നെറ്റ്‌വര്‍ക് കമ്പനികളുടെ പ്രചാരണത്തിനും ഇവയുടെ പ്രവര്‍ത്തനത്തെ അനുകൂലിച്ചും എസ്.എം.എസ് അയക്കുന്നത് കുറ്റകരമാണെന്നും കേസെടുക്കുമെന്നും ജില്ലാ പൊലീസ് സൂപ്രണ്ട് ജെ. ജയനാഥ് അറിയിച്ചു.
പി.സി.എം സി.എസ് ആക്ടിലെ 5 സി. (3) വകുപ്പുപ്രകാരം രണ്ടുവര്‍ഷം വരെ ജയില്‍ ശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. വയനാട്ടില്‍ ബിസാര്‍, ആര്‍.എം.പി തുടങ്ങിയ കമ്പനികള്‍ക്കെതിരെ പൊലീസ് നടപടി ശക്തമാക്കിയതോടെ മൊബൈല്‍ സന്ദേശങ്ങള്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് പ്രവഹിക്കുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മണിചെയിനിനെ അനുകൂലിച്ചുള്ള സന്ദേശങ്ങള്‍ കര്‍ശനമായി വിലക്കുമെന്ന് പൊലീസ് സൂപ്രണ്ട് വ്യക്തമാക്കി.

ആംവേ യോഗം സോളിഡാരിറ്റി പ്രവര്‍ത്തകര്‍ തടഞ്ഞു

കണ്ണൂര്‍: ആളുകളെ കണ്ണിചേര്‍ത്ത് തട്ടിപ്പ് നടത്തുന്നതില്‍ പ്രതിഷേധിച്ച് നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങ് കമ്പനിയായ ആംവേയുടെ പ്രതിവാര ബിസിനസ് യോഗം സോളിഡാരിറ്റി പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തി. ഞായറാഴ്ച നാലുമണിയോടെ കണ്ണൂര്‍ മുനീശ്വരന്‍കോവിലിനു സമീപത്തെ ഇല്ലിക്കല്‍പ്ലാസയില്‍ നടന്ന യോഗത്തിലേക്കാണ് മുപ്പതോളം പ്രവര്‍ത്തകര്‍ ഇരച്ചുകയറിയത്.
ബിസിനസ് ക്ലാസില്‍ പങ്കെടുക്കാനും കണ്ണികളായി ചേരുന്നതിനും 200ലധികം പേര്‍ ഹാളില്‍ ഒത്തുകൂടിയിരുന്നു. വന്‍തുക പ്രതിഫലം നല്‍കുമെന്നു പറഞ്ഞാണ് ആളുകളെ കണ്ണികളാക്കുന്നതെന്ന് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ആരോപിച്ചു. പണം നല്‍കി ചേരുന്നതിനോടൊപ്പം വന്‍വിലയുള്ള ഉല്‍പന്നങ്ങള്‍ വില്‍ക്കുകയും വേണം. നിരവധി പേര്‍ക്ക് പണം നഷ്ടപ്പെട്ടിരുന്നെങ്കിലും ഇവര്‍ക്കെതിരെ നടപടിയുണ്ടായിട്ടില്ലെന്നും സമരക്കാര്‍ പറഞ്ഞു.
ആളുകളെ കണ്ണിചേര്‍ക്കുന്നത് അനുവദിക്കില്ലെന്നും യോഗം നടത്താന്‍ സമ്മതിക്കില്ലെന്നും സമരക്കാര്‍ നടത്തിപ്പുകാരോട് പറഞ്ഞു. യോഗത്തിനുവേണ്ടി ഒരുക്കിയ സ്‌റ്റേജില്‍ പ്രവര്‍ത്തകര്‍ കുത്തിയിരിപ്പു നടത്തിയതോടെ കമ്പനി അധികൃതര്‍ യോഗനടപടികള്‍ നിര്‍ത്തിവെച്ചു. സംഭവമറിഞ്ഞെത്തിയ എസ്.ഐ വി. വിജയന്റെ നേതൃത്വത്തില്‍ പൊലീസ് സമരക്കാരെ അറസ്റ്റു ചെയ്തുനീക്കി. 25ഓളം പേര്‍ക്കെതിരെ കേസെടുത്തു. സോളിഡാരിറ്റി ജില്ലാ സെക്രട്ടറി കെ. സാദിഖ്, ടി.പി. ഇല്യാസ്, ഫൈസല്‍ വാരം, കെ. അസീര്‍, ഫൈസല്‍ മാടായി, കെ.കെ. സുഹൈര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

'ടൈക്കൂണ്‍' വെട്ടിച്ചത് 370 കോടി

Published on Fri, 06/17/2011 - 07:33 ( 3 weeks 3 days ago)
'ടൈക്കൂണ്‍' വെട്ടിച്ചത് 370 കോടി
വടകര: ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിച്ച ടൈക്കൂണ്‍ എംപയര്‍ ഇന്റര്‍നാഷനല്‍ ലിമിറ്റഡ് എന്ന മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് കമ്പനി മണിചെയിന്‍ നിക്ഷേപ തട്ടിപ്പിലൂടെ 370 കോടിയോളം രൂപ വെട്ടിച്ചു. ടൈക്കൂണിന്റെ തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കുന്ന സംഘം 100 കോടിയുടെ വെട്ടിപ്പ് നടത്തിയതായാണ് നേരത്തെ കണ്ടെത്തിയത്. കഴിഞ്ഞ കുറെ ദിവസങ്ങളായി ചെന്നൈ അഡയാര്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.
ചെന്നൈ അഡയാറിലെ ഐ.സി.ഐ.സി.ഐ ബാങ്കിന്റെ ബ്രാഞ്ചില്‍ 114 കോടിയും എച്ച്.എസ്.ബി.സി ബ്രാഞ്ചിലൂടെ 184 കോടി രൂപയും ടൈക്കൂണ്‍ ഉടമകള്‍ സ്വന്തമാക്കി. പണമിടപാടുകളെക്കുറിച്ച് സംശയംതോന്നിയ പൊലീസ് ചെന്നൈയിലെ വിവിധ ബാങ്കുകളില്‍ നടത്തിയ നിര്‍ബന്ധിത പരിശോധനയിലാണ് കൂടുതല്‍ പണമിടപാട് നടത്തിയതായി കണ്ടെത്തിയത്. നേരത്തെ പരിശോധന നടത്തിയപ്പോള്‍ എച്ച്.എസ്.ബി.സിയില്‍ ആറു കോടി രൂപയേ ഉണ്ടായിരുന്നുള്ളൂവെന്നാണ് ബാങ്ക് അധികൃതര്‍ വെളിപ്പെടുത്തിയത്.
ബാങ്കുകളിലെത്തിയ പണം നിക്ഷേപകര്‍ നേരിട്ട് അടച്ചതാണെന്ന് അന്വേഷണസംഘം പറയുന്നു. നേരത്തെ നടത്തിയ അന്വേഷണത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍നിന്ന് മാത്രം 54 കോടി രൂപയും പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്ന് 16 കോടിയും എച്ച്.എസ്.ബി.സിയില്‍നിന്ന് ആറു കോടിയും  ഉടമകള്‍ വിവിധ ഘട്ടങ്ങളിലായി പിന്‍വലിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇങ്ങനെ സമ്പാദിച്ച തുകയില്‍ 60-70 കോടിയില്‍ താഴെ മാത്രമാണ് നിക്ഷേപകര്‍ക്ക് തിരികെ കൊടുത്തത്.  ചെന്നൈയിലെ സദാശിവം, കമലാ കണ്ണന്‍ എന്നിവരുടെ പേരിലാണ് ടൈക്കൂണിന് അക്കൗണ്ട് തുടങ്ങിയത്. ഇത് കൈകാര്യംചെയ്യുന്നതിനായി വിനു ആനന്ദ്, എം. രാജേഷ്, എം. വേലുമുത്തു എന്നിവരെകൂടി ചുമതലപ്പെടുത്തി.
വ്യാജ മേല്‍വിലാസക്കാരായ ഉടമകള്‍ നടത്തിയ കോടികളുടെ ഇടപാടിനെക്കുറിച്ച് ബാങ്ക് അധികൃതര്‍ അന്വേഷിച്ചിരുന്നുവോ എന്ന കാര്യത്തില്‍ പൊലീസിന് സംശയമുണ്ട്. ആര്‍.ബി.ഐ അനുശാസിക്കുന്ന നിയമങ്ങളൊക്കെ ബാങ്കുകള്‍ പാലിച്ചിരുന്നുവോയെന്ന് അന്വേഷിക്കേണ്ടിവരും. ചെന്നൈയിലെ മറ്റു ബാങ്കുകള്‍ കേന്ദ്രീകരിച്ചും ഇവര്‍ ഇടപാട് നടത്തിയിരുന്നുവോയെന്ന് വിശദമായി അന്വേഷിക്കണമെന്നും വടകര ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈ.എസ്.പി സദാനന്ദന്‍ പറഞ്ഞു.വെട്ടിപ്പിന്റെ കഥ ഇത്രയേറെ പുറത്തുവന്നിട്ടും 25ഓളം പരാതികളാണ് പൊലീസിന് ലഭിച്ചത്.
ടൈക്കൂണ്‍ തട്ടിപ്പുകേസില്‍ പിടിയിലായ പളനി ഡിണ്ടിഗല്‍, നവീന്‍ നഗര്‍ ഡോര്‍ നമ്പര്‍ 27ലെ ചൊക്കലിംഗം മകന്‍ സി. രവിചന്ദ്രന്‍ (39), ബന്ധുവും  ഇതേ വീട്ടില്‍ താമസിക്കുന്ന നാച്ചിമുത്തു മകന്‍ പി.എന്‍. ഗോപിനാഥ് (36) എന്നിവരെ പയ്യോളി കോടതി 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ചൊവ്വാഴ്ച ചെന്നൈയില്‍പിടിയിലായ ഇവരെ ആലന്തൂര്‍ മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കി പ്രത്യേക വാറന്റ് വാങ്ങിയശേഷമാണ് കേരളത്തിലെത്തിച്ചത്.

പിരമിഡ് മാതൃകയില്‍ ആളുകളെ ചേര്‍ക്കുന്ന എല്ലാ ബിസിനസുകളും അന്വേഷിക്കും

Published on Fri, 06/17/2011 - 15:27 ( 3 weeks 2 days ago)
പിരമിഡ് മാതൃകയില്‍ ആളുകളെ ചേര്‍ക്കുന്ന എല്ലാ ബിസിനസുകളും അന്വേഷിക്കും
വയനാട്: പിരമിഡ് മാതൃകയില്‍ ആളുകളെ ചേര്‍ക്കുന്ന എല്ലാ ബിസിനസുകളും അനധികൃതമാണെന്ന്  നോര്‍ത്ത് സോണ്‍ എ.ഡി.ജി.പി രാജേഷ് ധവാന്‍ . അതുകൊണ്ട് തന്നെ ബിസാറിന്റെ ആസ്തികളും അനധികൃതമാണെന്നും ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി അന്വേഷണം നടക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിസാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിന് വയനാട്ടിലെത്തിയ എ.ഡി.ജി.പി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
ബിസാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഉടമസ്ഥതയിലുള്ള കോടികളുടെ ആസ്തി അനധികൃതമാണ്. അന്വേഷണത്തിനായി നോര്‍ത്ത് -സൗത്ത് എ.ഡി.ജിപിമാര്‍ സംയുക്തമായാണ് പ്രവര്‍ത്തിക്കുന്നത്. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളുടെ അന്വേഷണ ചുമതല വയനാട് എസ്.പി ജെ.ജയന്തിനാണ്. ഈ ജില്ലകളിലെയും ഗള്‍ഫിലെയും പരാതികള്‍ 9497996974 എന്ന നമ്പറില്‍ അദ്ദേഹത്തെ നേരിട്ടറിയിക്കാം. മണി ചെയിന്‍ കമ്പനികളില്‍ ചേര്‍ന്നവര്‍ക്കെതിരെ നടപടിയുണ്ടാവില്ല. പ്രൊമോട്ടര്‍ക്കും ഏജന്റുമാര്‍ക്കും എതിരെയാണ് നടപടിയുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.

ബിസാര്‍ തട്ടിപ്പ്: ബഹ്‌റൈന്‍ പൊലീസും നടപടി തുടങ്ങി

Published on Fri, 07/01/2011
കല്‍പറ്റ: ബിസാര്‍ നെറ്റ്‌വര്‍ക് മാര്‍ക്കറ്റിങ് കമ്പനിയുടെ പേരില്‍ ഗള്‍ഫില്‍ നിന്ന് ഓഹരികള്‍ ശേഖരിച്ചവരും വെട്ടിലാവുന്നു. ഇവര്‍ ലക്ഷക്കണക്കിന് രൂപ സമാഹരിച്ചിട്ടുണ്ടെന്നാണ് വിവരം. ബഹ്‌റൈനില്‍ നിന്ന് പണം നല്‍കി കുടുങ്ങിയ ചിലര്‍ കേരളത്തില്‍ ബിസാര്‍ കേസുകളുടെ നോഡല്‍ ഓഫിസറായ വയനാട് പൊലീസ് ചീഫ് ജെ. ജയനാഥുമായി ഫോണില്‍ ബന്ധപ്പെട്ട് പരാതികള്‍ അറിയിച്ചു. സംഭവം നടന്നത് ബഹ്‌റൈനില്‍ ആയതിനാല്‍ അവിടെ പൊലീസില്‍ പരാതിപ്പെടാന്‍ ജയനാഥ് നിര്‍ദേശിച്ചതിനെ തുടര്‍ന്ന് ബഹ്‌റൈന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതേതുടര്‍ന്ന് ഒരാള്‍ക്കെതിരെ പൊലീസ് നടപടി ആരംഭിച്ചിട്ടുണ്ട്. ഇത്തരം മണിചെയിന്‍ കമ്പനികളിലേക്ക് പണം സമാഹരിച്ചവരെ കുറിച്ച് പരാതി ലഭിച്ചാല്‍ അവരെ പിടികൂടി ഇന്ത്യയിലേക്ക് കയറ്റിയയക്കുമെന്ന് ബഹ്‌റൈന്‍ പൊലീസ് വ്യക്തമാക്കിയതായി ജെ. ജയനാഥ് 'മാധ്യമ'ത്തോട് പറഞ്ഞു.
കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങള്‍ക്കു പുറമെ ഗള്‍ഫില്‍ നിന്നും വന്‍തുക ബിസാര്‍ കമ്പനി ശേഖരിച്ചിട്ടുണ്ട്. സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയില്‍ ഉടമകളാക്കാമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു ഓഹരികള്‍ സമാഹരിച്ചത്. പതിനായിരം രൂപ മുതല്‍ ഒരു ലക്ഷം വരെ നിക്ഷേപിച്ച നിരവധി പേരുണ്ട്. മലപ്പുറം ജില്ലയില്‍ സ്ത്രീകളുള്‍പ്പെടെ നിരവധി പേര്‍ കണ്ണികളായിട്ടുണ്ട്.
ബിസാര്‍ തട്ടിപ്പ് വിവരം ഗള്‍ഫ് മാധ്യമത്തില്‍ വന്നതോടെയാണ് അവിടെ നിന്നുള്ള പരാതികള്‍ ഇങ്ങോട്ട് പ്രവഹിക്കുന്നതെന്ന് ജയനാഥ് പറഞ്ഞു. ബിസാര്‍ മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ അര്‍ഷാദ് ഉള്‍പ്പെടെ ഒമ്പതുപേര്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.

മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്: നടപടിക്ക് മടിക്കരുതെന്ന് കോടതി

Published on Sat, 07/02/2011 
കൊച്ചി:  പരാതികളില്ലെന്ന പേരില്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് കമ്പനികള്‍ക്കെതിരെ  പൊലീസ് നടപടിക്ക് മടിക്കുന്നത് എന്തുകൊണ്ടാണെന്ന് ഹൈകോടതി.
ജനങ്ങളെ കബളിപ്പിക്കുന്ന ഇത്തരം കമ്പനികള്‍ക്കെതിരെ കര്‍ശന നടപടി ആവശ്യമാണെന്നും ജസ്റ്റിസ് ആര്‍. ബസന്ത്, ജസ്റ്റിസ് കെ. സുരേന്ദ്രമോഹന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.
പൊലീസ് ഇടപെടല്‍മൂലം സുഗമമായ പ്രവര്‍ത്തനം തടസ്സപ്പെടുന്നുവെന്ന് കാണിച്ച് കൊച്ചിയിലെ ലീഡ്‌സ് ആന്‍ഡ് ഡീല്‍സ് ഇന്ററാക്ടീവ് ടെക്‌നോളജി ലിമിറ്റഡും പ്ലെക്‌സസ് മാര്‍ക്കറ്റിങ് കമ്പനിയും ഉദയം മാന്‍പവര്‍ ആന്‍ഡ് മാര്‍ക്കറ്റിങ് സൊലൂഷന്‍സും സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കുമ്പോഴായിരുന്നു കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
പരാതികള്‍ ഇല്ലെങ്കില്‍പ്പോലും ഇത്തരം കമ്പനികളുടെ പ്രവര്‍ത്തനങ്ങളെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് സര്‍ക്കാറിന് വേണ്ടി ഹാജരായ അഡീ. അഡ്വക്കറ്റ് ജനറല്‍ കെ.എ. ജലീല്‍ ബോധിപ്പിച്ചു.പലകമ്പനികളുടെയും പ്രവര്‍ത്തനം പൊലീസ് നിരീക്ഷിച്ച് വരികയാണ്. ഉചിതമായ നടപടി  പൊലീസ് സ്വീകരിക്കുമെന്നും അഡി.എ.ജി വ്യക്തമാക്കി.

അനധികൃത നിക്ഷേപ വാഗ്ദാനങ്ങളില്‍ കുടുങ്ങരുത് - റിസര്‍വ് ബാങ്ക്

Published on Sat, 07/02/2011 - 23:07 ( 1 week 1 day ago)
തിരുവനന്തപുരം: റിസര്‍വ് ബാങ്ക്  ഓഫ് ഇന്ത്യയില്‍  രജിസ്റ്റര്‍ ചെയ്യാത്ത  ഒരു സ്ഥാപനം  നിക്ഷേപം സ്വീകരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതായി  റിസര്‍വ് ബാങ്ക് അറിയിച്ചു.  പൊതു ജനങ്ങളില്‍  നിന്ന് നിക്ഷേപം സ്വീകരിക്കാന്‍  സ്ഥാപനം  റിസര്‍വ് ബാങ്കിന്റെ പേര് ദുരുപയോഗം ചെയ്യുകയാണ്. ഫോക്‌സ്  അച്ചീവ്‌മെന്റ്‌സ്   എന്ന സ്ഥാപനം  കമ്പനി നിയമമനുസരിച്ച്  രജിസ്റ്റര്‍  ചെയ്യപ്പെട്ട സ്ഥാപനമാണ്.    ഈ സ്ഥാപനത്തിന്റെ  വെബ് സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിട്ടുളള  രജിസ്‌ട്രേഷന്‍  സര്‍ട്ടിഫിക്കറ്റ്  വ്യാജമാണ്. അത് റിസര്‍വ് ബാങ്ക് നല്‍കിയതല്ല.
ഇത്തരം സ്ഥാപനങ്ങളില്‍  പൊതുജനങ്ങള്‍  നിക്ഷേപം  നടത്തരുത് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ലാത്ത ഒരു സ്ഥാപനം  ധനകാര്യ സ്ഥാപനത്തിന്റെ   ഇടപാടുകള്‍ നടത്തുന്നതും നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതും  നിയമപ്രകാരം നിരോധിച്ചിട്ടുണ്ട്.  അത്തരം സ്ഥാപനങ്ങള്‍ക്കെതിരെ നടപടി എടുക്കുന്നതിന്  സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് അധികാരമുണ്ട്.   സ്ഥാപനത്തിന് രജിസ്‌ട്രേഷനുണ്ടോ എന്ന് പരിശോധിക്കാന്‍:  www/rbi .org .in.  sitemap-NBFC-List ല്‍ ലഭ്യമാണ്.